Thursday, 23 June 2016

അതിഥി


                 വാതിലുകൾ തുറന്നിട്ട് മുൻവശത്തെ ഇടുങ്ങിയ വഴിയിലൂടെ വരാനിരിക്കുന്ന അതിഥിയെ ഏറെ നേരമായി അസഹിഷ്ണുതയോടെ ഞാൻ കാത്തിരിക്കുന്നു. മൊബൈലിൽ ബാലൻസില്ല. അല്ലെങ്കിൽ എവിടെയെത്തിയെന്നു വിളിച്ചു ചോദിക്കാമായിരുന്നു.
ബാലൻസുണ്ടായിട്ടെന്തിനാ!!!
വേറെ ആരെ വിളിക്കാൻ....!!!
എന്നെ ആരു വിളിക്കാൻ...!!!
           
              കുറേ നാളുകൾക്കുശേഷമാണ് ഒരു അതിഥി ഈ വീട്ടിലെത്തുന്നത്. ബന്ധങ്ങളുടെ ലോകത്തിൽ നിന്നും പിൻവലിഞ്ഞു നിൽക്കുന്ന എനിക്ക് ആകെയുള്ള കൂട്ടാണ് ഈ അതിഥി. അയാൾക്കു ഞാൻ അനേകരിൽ ഒരാൾ മാത്രമായിരിക്കും. പക്ഷെ എനിക്ക് അയാൾ എൻറെ ലോകമാണ്. എന്നും കാണാറില്ലെങ്കിലും അധികമൊന്നും മിണ്ടാറില്ലെങ്കിലും എൻറെ ചിന്തയിൽ എപ്പോഴും അയാൾ നിറഞ്ഞിരിക്കുന്നു. വരുമെന്നു പറഞ്ഞിട്ട് ഇതുവരെയും കാണുന്നില്ല. എന്താ വരാത്തെ? എന്നെ മറന്നുകളഞ്ഞോ? അല്ലെങ്കിലും എന്നെയൊക്കെ ഓർത്തിട്ടെന്തിന്? ഞാനാരാ? എന്തൊരു ജീവിതം? എന്നെയൊക്കെ ആർക്കു വേണം? അക്ഷമ നിറഞ്ഞ മനസിൽ ചോദ്യങ്ങൾ ഓരോന്നായി ഉയരാൻ തുടങ്ങി. അവയ്ക്കുള്ള ഉത്തരങ്ങൾ ഞാൻ ഊഹിച്ചെടുത്തു. ഊഹങ്ങൾ ധാരണകളായി എന്നിൽ ബലം പ്രാപിച്ചു. ധാരണകൾ വിശ്വാസങ്ങളായി മനസിൽ പടർന്നു കയറി. മരിക്കണമെന്നായി പിന്നെ എൻറെ മോഹം. ജീവിതം മടുത്ത മനസ് മരിക്കാനുള്ള മാർഗ്ഗങ്ങൾ തിരഞ്ഞു തുടങ്ങി. മനസു വല്ലാതെ ദുർബ്ബലമായി. വിഷാദം ആളിക്കത്തിച്ച നിരാശയുടെ അഗ്നിയിൽ ജീവിതം എരിഞ്ഞടങ്ങുന്നതുപോലെ...
         
               കണ്ണീർ നിലയ്ക്കാതെ പ്രവഹിക്കാൻ തുടങ്ങി. അതിഥി വന്നില്ല എന്ന കാരണം ഇതു വായിക്കുന്ന താങ്കൾക്കു നിസാരമായിരിക്കാം. യുക്തിരഹിതമായിരിക്കാം. പക്ഷെ എനിക്ക് അതു വളരെ വലുതാണ്. തളർന്ന ശരീരത്തോടെ താഴ്ന്ന ശിരസോടെ വിഷാദത്തിൻറെ നിലയില്ലാക്കയത്തിലേക്ക് നിയന്ത്രണംവിട്ടു ഞാൻ ആഴ്ന്നുകൊണ്ടേയിരുന്നു. 

ഇതിൽ നിന്നു രക്ഷപ്പെടാൻ ഇപ്പോൾ എനിക്കൊരു കൈത്താങ്ങ് കിട്ടിയിരുന്നെങ്കിൽ...!!!
ആരെങ്കിലും എന്നെയൊന്നു മനസ്സിലാക്കിയിരുന്നെങ്കിൽ...!!!
ആരെങ്കിലും എൻറെ അടുത്തൊന്നു വന്നിരുന്നെങ്കിൽ...!!!
ഏകാന്തതയുടെ ഈ ഭീകര നിമിഷങ്ങളിൽ എന്നോടൊന്ന് സംസാരിക്കാൻ ഏതെങ്കിലുമൊരു മനുഷ്യനുണ്ടായിരുന്നുവെങ്കിൽ...!!!



പ്രിയ സുഹൃത്തേ,
              വിഷാദത്തിൻറെ തടവറയിൽപ്പെട്ട സഹോദരങ്ങളോടുള്ള നമ്മുടെ ഉത്തരവാദിത്വം നമുക്ക് മറക്കാതിരിക്കാം. നമ്മുടെ ചെറിയ സൗഹൃദംപോലും അവർക്കു വലിയ സമ്മാനമാണ്. അവരിൽ പ്രത്യാശയും ആത്മധൈര്യവും സൗഹൃദവും വളർത്താൻ നാം ചെയ്യുന്ന ചെറിയ കാര്യങ്ങൾപോലും അവർക്കു ജീവിതം നിലനിർത്താനുള്ള ഊർജ്ജമാണ് എന്ന വസ്തുത മറക്കാതിരിക്കാം. സ്നേഹവും സൗഹൃദവും നിറഞ്ഞ ഒരു നല്ല മനസ്സും നല്ല ജീവിതവും ഈ തിരക്കുപിടിച്ച ലോകത്തു നമ്മുടെ സ്വന്തമായിരിക്കട്ടെ. 

       ഏകാന്തതയുടെ കൂരിരുട്ടിൽ കൂട്ടിന് ആരുമില്ലാത്തവർക്കു സൗഹൃദവും സന്തോഷവും പകരുന്ന അതിഥിയായി നമുക്കു കടന്നുചെല്ലാം. നമുക്ക് അവർ ഒരുപാടുപേരിൽ ചിലർ മാത്രമായിരിക്കാം. പക്ഷെ അവർക്കു നമ്മൾ പ്രതീക്ഷയുടെ ഒരു ലോകംതന്നെയായിരിക്കും. നമ്മുടെ സൗഹൃദത്തിൻറെ അതിരുകൾ ഇനിയും വിസ്തൃതമാകട്ടെ!!!

Rixon Jose
Consulting Psychologist
Sunrise Institute of Mental Health and Research (SIMHAR)
Ernakulam
Ph. 9447728147

No comments:

Post a Comment